National
ലക്നോ: യുപിയിൽ പ്രണയപ്പകയെ തുടർന്ന് അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. രാംകൊല പോലീസ് സ്റ്റേഷന് പരിധിയില്‍ മൊര്‍വാന്‍ എന്ന സ്ഥലത്താണ് സംഭവം. കാജൾ(23), അമ്മ ലീലാവതി ദേവി എന്നിവർക്കെതിരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തെ തുടർന്ന് കാജൾ കൊല്ലപ്പെട്ടു. അമ്മ ലീലാവതി ദേവി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് സംഭവം. കാജളും ലീലാവതിയും ഉറങ്ങുന്ന സമയത്ത് ആക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കുശിനഗര്‍ മെഡിക്കല്‍ കോളജിലേക്കും പിന്നീട് ഗൊരഖ്പുര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് കാജൾ മരിച്ചത്. സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഛോട്ടിലാല്‍ ഖര്‍വാര്‍, അനുജ് കുശ്വാഹ എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഛോട്ടിലാല്‍ നിരന്തരം കാജളിനോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. യുവതി ഇത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്.
National
ശ്രീഗംഗാനഗര്‍: രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്ക് പ്രദേശത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രമണം. സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന 19 വയസുകാരന് ഓം പ്രകാശ് എന്നയാളാണ് പ്രതി.
ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന ഇയാള്‍ ഒരു വിവാഹ ചടങ്ങ് കവര്‍ ചെയ്യാന്‍ പോയ സമയത്ത് പെണ്‍കുട്ടിയെ കണ്ടിരുന്നു. പിന്നീട് അവളുമായി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിരസിക്കുകയും താക്കീത് ചെയ്യുകയുമുണ്ടായി.
ഇതില്‍ പ്രതികാരം ചെയ്യാന്‍ തീരുമാനിച്ച പ്രതി ആസിഡ് കുപ്പിയുമായി ബൈക്കില്‍ എത്തിയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് മുന്‍പ് തന്നെ പ്രതി മുഖം തുണി കൊണ്ട് മറച്ച് ഹെല്‍മെറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് തുണി കൊണ്ട് മറച്ച് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാനായിരുന്നു നീക്കം. അക്രമത്തില്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ക്കും ഒരു വിരലിനും പൊള്ളലേറ്റു.
മുഖത്തോ കണ്ണിലോ ആസിഡ് വീഴാത്ത സാഹചര്യത്തിലാണ് ഗുരുതരമായ പരിക്കുകള്‍ ഒഴിവായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രാദേശികമായി നടത്തിയ അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതിക്കായി 25,000 രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവില്‍ തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Kerala
കാസർഗോഡ്: ബേഡകത്ത് ഭാര്യയുടെ ദേഹത്ത് ആസിഡൊഴിച്ച സംഭവത്തിൽ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബേഡകം ചെമ്പക്കാട് സ്വദേശി ജാനകിയ്ക്ക് (54) നേരെയാണ് ആക്രമണം ഉണ്ടായത്.
വീട്ടു മുറ്റത്ത് പാത്രം കഴുകുകയായിരുന്നു ജാനകി. ഈ സമയത്ത് ആസിഡുമായി എത്തിയ ഭർത്താവ് രവി (59) ജാനകിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. രവിയെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നെന്നാണ് പോലീസ് പറയുന്നത്.
കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. ജാനകിയുടെ കരച്ചിൽ കേട്ട് എത്തിയ സഹോദരിയുടെ മകൻ സുരേഷ് ബാബുവിന് നേരെയും ആസിഡ് ഒഴിച്ചു. ഇരുവർക്കും സാരമായി പൊള്ളലേറ്റിറ്റുണ്ട്.
സ്ഥിരമായി മദ്യപിച്ചു വന്ന് വഴക്കുണ്ടാക്കുകയും മർദിക്കുകയും ചെയ്യുന്നതിനാൽ വീട്ടിൽ നിന്നും ഭർത്താവിനെ അകറ്റി നിർത്തിയതിന്റെ വിരോധമാണ് ആക്രമണത്തിന് കാരണം എന്നാണ് സൂചന.
National
ദിസ്പുർ: ആസിഡ് ഒഴിക്കുമെന്നും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൗമാരക്കാരനെതിരെ കേസ്. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം.
16കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. ഭാരതീയ ന്യായ സംഹിത, പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.
പ്രതി ഒളിവിലാണെന്നും ഇയാളുടെ പിതാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. ഇയാള്‍ ബിസിനസുകാരനും മതപ്രഭാഷകനുമാണെന്നും മകന്റെ പ്രവൃത്തികളെ പിന്തുണച്ചതായും ഇരയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
പ്രതിയുടെ പിതാവിനെ കോടതിയില്‍ ഹാജരാക്കുമെന്ന് കാച്ചറിലെ സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) പാർഥ പ്രതിം ദാസ് പറഞ്ഞു.
Kerala
ഇടുക്കി: ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മരിച്ചു. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കേസിലെ പ്രതിയും ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനിയുമായ തങ്കമ്മ(82) ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം.
സഹോദരപുത്രനായ സുകുമാരനെയായിരുന്നു തങ്കമ്മ സാമ്പത്തിക തര്‍ക്കങ്ങള തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 25ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. തങ്കമ്മയുടെ സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് സുകുമാരനുമായി തര്‍ക്കവും കേസുമുണ്ടായിരുന്നു. പിന്നീട് ഇരുവരും രമ്യതയില്‍ എത്തിയിരുന്നു.
കഴിഞ്ഞയാഴ്ച തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തുക്കുയും സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് ഇരുവരും വീണ്ടും തർക്കമുണ്ടാകുകയും ചെയ്തു. ഇതിനുശേഷം സോഫയില്‍ കിടക്കുകയായിരുന്ന സുകുമാരന്റെ മുഖത്ത് തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു.
ആസിഡ് സുകുമാരന്റെ ഉള്ളില്‍ എത്തിയിരുന്നു. ഇതില്‍നിന്ന് ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റായിരുന്നു സുകുമാരന്റെ മരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. ലക്ഷ്മി ഭായ് കോളജിലെ രണ്ടാം വർഷം ബിരുദ വിദ്യാർഥിനിക്ക് നേരെയാണ് ബൈക്കിലെത്തിയ മൂവർ സംഘം ആസിഡ് ഒഴിച്ചത്.
പ്രതികൾ പെൺകുട്ടിയുടെ മുഖത്തേക്കാണ് ആസിഡ് ഒഴിച്ചത്. പെൺകുട്ടി കൈകൊണ്ട് തടഞ്ഞതിനാൽ കൈക്കു മാത്രമാണ് പൊള്ളലേറ്റത്. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
അർമാൻ, ഇഷാൻ, ജിതേന്ദർ എന്നിവരാണ് ആക്രമണം നടത്തിയത്. ഇതിൽ ജിതേന്ദർ തന്നെ പലതവണ ശല്യം ചെയ്തിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി.
ഇതേ ചൊല്ലി ഇവർ തമ്മിൽ വാക്കു തർക്കവും ഉണ്ടായിരുന്നു. ഇതിന്റെ പകപോക്കലാണ് ആസിഡ് ആക്രമണം എന്നാണ് പോലീസിന്റെ നിഗമനം. ആക്രമണത്തിനുശേഷം സ്ഥലത്തുനിന്നും കടന്നു കളഞ്ഞ മൂവരെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.